Saturday, December 27, 2025

മഴഭേദങ്ങൾ

 



       ഇങ്ങനെ കനത്തു പെയ്യുന്ന മഴയുടെ നനവിൽ കുതിർന്നും അരിച്ചു കയറുന്ന സൂചിത്തണുപ്പിനാല്‍ വിറച്ചും ഉഷ്ണം പൊട്ടുന്ന വെയിലിൽ പൊള്ളിയടർന്നും മനസ്സിന്റെ ചരുവിൽ ഒരു കഥ ഉരുവം കൊണ്ടിട്ട് വർഷങ്ങളായി .

        ആരോരുമില്ലാതെ തനിച്ചാകുന്ന നേരത്ത് മാത്രം ശ്വാസംമുട്ടിക്കുവാൻ വരുന്ന ഒരു ഏകാന്തതയുണ്ട് ആ ഏകാന്തതയുടെ പരുപരുത്ത കൈകളാണ് ഓർമ്മകളുടെ കെട്ടഴിച്ചുവിടുന്നത്. ഇന്നലകളുടെ നൊമ്പരം ആഴ്ന്നിറങ്ങിയാൽ പിന്നെ ...കണ്ണുനീരൊഴിഞ്ഞിട്ട് നേരം ഉണ്ടാകില്ല.

     എല്ലാം എഴുതി തീർക്കുവാൻ ഒരായിരം വട്ടം പേന കയ്യിലെടുത്താലും തലങ്ങും വിലങ്ങും കോറിയിട്ട വരികൾക്കിടയിൽ ജീവസ്സുപോയ അക്ഷരങ്ങൾ കണ്ണീരുപ്പിനാൽ കുതിരും എന്നല്ലാതെ ഒന്നും പൂർത്തിയാക്കാൻ കഴിയാറില്ല.


       മായ നോട്ട്ബുക്ക് മടക്കിവെച്ച് മുറ്റത്തേക്ക് ഇറങ്ങി. ഘനമുള്ള മഴത്തുള്ളികൾ അവളുടെ ഉച്ചിയിൽ വന്നു വീണു.

      വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു മഴയിൽ നനഞ്ഞു കുതിർന്ന ഓർമ്മകളുടെ ചൂര് അവളിൽ പടർന്നു കയറി.

        മുല്ലപ്പൂക്കൾ പോലെ നൈർമല്യം തുളുമ്പുന്ന , ചിരിച്ച് കളിച്ചു ഉല്ലസിച്ചു നടക്കുന്ന കൗമാരക്കാലത്ത് പ്രണയം എന്ന  മൂന്നക്ഷരത്താൽ നമ്മളുടെ മനസ്സ് കവർന്നെടുക്കാൻ യാദൃശ്ചികമായി ചിലർ വന്നുചേരും . പലരുടെ ജീവിതത്തിലും . പിന്നെ അവരായി നമ്മുടെ ലോകം.  ചിന്തയിലും സ്വപ്നത്തിലും എന്തിന് ഹൃദയസ്പന്ദനത്തിൽ പോലും അവരുടെ മുഖം ആയിരിക്കും.മനസ്സ് പകുത്തെടുത്ത് ഒരു നിഴലായി, തണലായി, കുറച്ചുനാൾ നമ്മളോടൊപ്പം ഉണ്ടാകും.പിന്നെ പെട്ടെന്നൊരു നാൾ ഒന്നും പറയാതെ നിതാന്തമായ ശൂന്യതയുടെ അഗാധത്തിലേക്ക് നമ്മെ തള്ളിയിട്ട് അവർ തിരിഞ്ഞു നടക്കും. എന്തിനെന്നോ ഏതിനേന്നോ അറിയാതെ ....ആ ഒറ്റപ്പെടൽ… ആ ഒഴിവാക്കൽ ..ഒരു പൊളുക്ക പോലെ പൊട്ടി തകർന്നുപോകും നമ്മളപ്പോൾ . ഇങ്ങനെ തകർന്നടിഞ്ഞവർ ആരെങ്കിലും പൂർണമായി കരകയറിയിട്ടുണ്ടോ ? മനസ്സിൽ ഒരു മുറിപ്പാട് പോലും ഇല്ലാതെ …


      മായ, മഴയോട് എന്തൊക്കെയോ പിറുപിറുത്തു.നനഞ്ഞ് കുതിർന്ന അവൾ വിറക്കാൻ തുടങ്ങി.

       പണ്ട് ഇതുപോലൊരു മഴയിൽ നനഞ്ഞു കുതിർന്നാണ് അവൻ ഒരു മഞ്ഞ ചരടിൽ സ്വർണ്ണ ലോക്കറ്റ് കുരുത്ത് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തത്.


       "ഞാൻ തിരിച്ചു വരുന്നത് വരെ നീ എന്നെ കാത്തിരിക്കും എന്നുള്ള ഒരു ഉറപ്പിന് വേണ്ടി "


        അവളുടെ കണ്ണുകൾ നിറഞ്ഞു താൻ മംഗല്യവതിയായിരിക്കുന്നു . ഇഷ്ടപ്പെട്ട പുരുഷനാൽ ...കിനാവ് കാണാൻ പഠിച്ച പതിനെട്ടു വയസ്സ് പ്രായത്തിൽ...അവൾ ആ ചരടിൽ മുറുകെ പിടിച്ചു. തൻ്റെ പ്രാണൻ അതിലേക്കാവാഹിച്ചു.


"എന്ത് സംഭവിച്ചാലും എല്ലാം തരണം ചെയ്ത് ഞാൻ കാത്തിരിക്കും. വാക്ക് "


     അവൻ അവളെ നെഞ്ചോട് ചേർത്തു. കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത് നെറുകയിൽ ചുംബിച്ചു. കൺപോളകളിൽ... കവിളുകളിൽ ... മഴനീരൊഴുകിയ ചുണ്ടുകളിൽ എല്ലാം അവൻ മുത്തമിട്ടു.


"ഇത് എന്നെ മറക്കാതിരിക്കാൻ "


       ആദ്യത്തെ പുരുഷ സ്പർശം’. അവൾ കോൾമയിർ കൊണ്ടു. അവനിലേക്ക് ഒരു വള്ളിപ്പടർപ്പായി പടർന്നു കയറാൻ അവൾ കൊതിച്ചു. പക്ഷേ… എല്ലാം കാത്തിരിക്കാൻ പഠിപ്പിച്ച ഒരു കാലമായിരുന്നു അത്. അവൾ കാത്തിരുന്നു. 

       അന്ന് , കോരിച്ചൊരിഞ്ഞ മഴ അവർക്കുമേൽ ദേവദാരു പൂക്കൾ വർഷിച്ചപ്പോൾ അവൾക്കറിയില്ലായിരുന്നു  ഈ സംഗമം ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്ന്…


...       ...       ....           …                 ….        …  ‘...                …                        



   ‘ മഴപെയ്യട്ടപ്പാ പെയ്യട്ട് .ഒന്ന് പെയ്തു കിട്ടാൻ എത്ര നാളായി കാത്തിരിക്കുന്നു. ‘


          രാമച്ചൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ആശിച്ച് മോഹിച്ച് നട്ടുപിടിപ്പിച്ച കവുങ്ങിൻ തൈകൾക്ക് ചൂടിൻ്റെ കനപ്പിൽ വാട്ടം വന്നപ്പോൾ ആകെ വേവലാതിയായിപ്പോയി . രണ്ടുവർഷം കൊണ്ട് കായ്ഫലം തരുന്ന കവുങ്ങിൻ തൈകൾ  കൊണ്ടു ക്കൊടുത്തപ്പോൾ രാഘവൻ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു.


“രാമേട്ടാ … മഴക്കാലം തുടങ്ങുന്നതിനു മുന്നേ വേരുറച്ചു കിട്ടണം ഇല്ലെങ്കിൽ അടി ചീയ്യും.”


           വറ്റി വരണ്ട് പൊടി ഇളകിയ മണ്ണിനെ കുതിർത്തെടുക്കാൻ വേനൽ മഴ പെയ്യാറുണ്ടല്ലോ.അതുകൊണ്ട് രാമച്ചൻ പറഞ്ഞു. 


“എന്നാൽ പിന്നെ റമ്പൂട്ടാനും മാങ്കോസ്റ്റിനും ചാമ്പക്കയും ഒക്കെ എടുത്തോടാ . ഏതായാലും കവുങ്ങിന് വെള്ളമൊഴിച്ചു കൊടുക്കണം കൂട്ടത്തിൽ ഇതും നന്നായിക്കോട്ടെ. ‘’


          പക്ഷേ  … വിചാരിച്ചതുപോലെ വേനൽമഴ കനിഞ്ഞില്ല. ആർക്കോവേണ്ടി ഒന്ന് എത്തി നോക്കിയിട്ട് പോയി. ചൂട് കനത്തു. വേരുറച്ചെങ്കിലും  വെള്ളം കൊടുത്തിട്ടും കൊടുത്തിട്ടും ദാഹം തീരാതെ വൃക്ഷലതാദികൾ മഞ്ഞളിച്ചു നിന്നു.  ഏതായാലും ഇപ്പൊൾ സമാധാനമായി.

            

              ഒരു കൊച്ചു കുഞ്ഞിനെ പോലെ മഴ കണ്ട് തുള്ളിച്ചാടി നടക്കുന്ന രാമച്ചനെ നോക്കി സീതമ്മ പിറു പിറുത്തു.


       “ ഇങ്ങേർക്ക് പിരാന്താ “


                  ആർക്ക് വേണ്ടിയാണാവോ ഈ വയസ്സാംകാലത്ത് ഇതൊക്കെ നട്ട് പിടിപ്പിക്കുന്നത്? ആകെയുള്ള ഒരുത്തന് പിറന്ന മണ്ണു പോലും വേണ്ട .കാനഡയിൽ പഠിക്കാൻ പോയി. അവിടുന്ന് തന്നെ പെണ്ണ് കെട്ടി. ഇപ്പോൾ അവിടുത്തെ പൗരത്വവും എടുത്തു. കാണാൻ കൊതിയാവുന്നു മോനേ എന്നു പറഞ്ഞപ്പോൾ കണ്ടു സംസാരിക്കാൻ ഒരു ഐഫോൺ  അവൻ കൊടുത്തയച്ചു. ആറുമാസം മുന്നേ കാട് വയക്കുന്നതിനിടയിൽ കാട്ടുവള്ളി കുടുങ്ങി , അച്ഛൻ മറിഞ്ഞുവീണ് നെറ്റി മുറിഞ്ഞപ്പോൾ  ഇനിമുതൽ അച്ഛനെ ഞാൻ ശ്രദ്ധിച്ചു കൊള്ളാം എന്നു പറഞ്ഞ് അവൻ വീടിനു ചുറ്റും വെബ് ക്യാമറ സ്ഥാപിച്ചു. എന്നിട്ട് എന്താ കാര്യം? ഇവിടെ അച്ഛൻ മകനെ അനുസരിക്കില്ല. അവിടെ കൊച്ചുമക്കൾ അവരുടെ അച്ഛനെയും അനുസരിക്കില്ല.  അച്ചാച്ചന്റെ കൃഷിയും കൃഷിയിടവും കാണാൻ കൊച്ചുമക്കൾ എപ്പോഴും സ്ക്രീനിന് മുന്നിൽ വന്ന് ഇരിക്കും.


      സീതമ്മ രാമച്ചനിൽ നിന്നും കണ്ണുകൾ പിൻവലിച്ച് ടീ പോയ്മേൽ ഉണ്ടായിരുന്ന വാരിക മറിച്ചുനോക്കി.


          രാമച്ചന് ചിരി വന്നു.  സീതമ്മയ്ക്ക് തൻെറ ചേഷ്ടകളൊന്നും പിടിക്കുന്നില്ലെന്ന് അയാൾക്ക് നന്നായി അറിയാം. പക്ഷേ… തൊലിപ്പുറത്ത് വീണ ചുളിവുകൾ മനസ്സിലേക്ക് പടരാതിരിക്കുവാനാണ് മണ്ണിനോടും മരങ്ങളോടും താനിങ്ങനെ കിടപിടിക്കുന്നതെന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ സീതമ്മേ… എന്ന് അയാളും മനസ്സിൽ പറഞ്ഞു.


                   രാമച്ചൻ സീതമ്മയിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് ആർത്തിയോടെ വെള്ളം കുടിച്ച് ദാഹം തീർക്കുന്ന ഫലവൃക്ഷത്തൈകളെ നോക്കി നിന്നു . അന്നേരം അവർക്കിടയിലേക്ക് നാലുമണി കഴിഞ്ഞെന്നറിയിച്ചു കൊണ്ട് ഒരു സ്‌കൂൾ ബസ് ഹോണടിച്ച് കടന്നുപോയി.


        “ഓ…മായയുടെ പിള്ളേരുടെ ബസ് വന്നു. ഇപ്പോൾ ചായക്ക് ചോദിക്കും. ‘


 സീതമ്മ കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. സാധിച്ചില്ല.നീരുവച്ച അവരുടെ കാൽ വല്ലാതെ വേദനിച്ചു. ഇപ്പോൾ പണ്ടത്തെപ്പോലെ അല്ല. ഇരുന്നു കഴിഞ്ഞാൽ എഴുന്നേൽക്കുവാൻ പ്രയാസമാണ്.അവർ വേച്ചുവേച്ച് അടുക്കളയിലേക്ക് നടന്നു.

           

                      ഒരു സ്വപ്നാടനത്തിൽ എന്ന വണ്ണം ഭൂതകാലത്തിലെ വ്യർത്ഥാനുഭവങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന മായ മക്കളുടെ സ്കൂൾ ബസിന്റെ ഹോണടി കേട്ടപ്പോഴാണ്  സ്വബോധത്തിലേക്ക് ഇറങ്ങിവന്നത്. മഴയത്തിരുന്ന് അവളുടെ ശരീരം തണുത്ത് മരവിച്ചു പോയിരുന്നു.


“ഈശ്വരാ ഇന്ന് തന്റെ ഭ്രാന്ത് അല്പം കൂടിപ്പോയോ”


        അവൾ എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഈറൻ മാറാനായി അകത്തേക്കോടി. നനവുള്ള കാൽ തറയിൽ വച്ചതും വഴുതി വീണു. കാൽമുട്ട് നിലത്തിടിച്ചു.


      “അമ്മേ…! ‘             അവൾ നിലവിളിച്ചു പോയി.

        

                   സ്വസ്ഥമായ ഒരു ജീവിതം കിട്ടിയിട്ടും അതിനോട് പൊരുത്തപ്പെടാൻ വിടാതെ ഇന്നലകൾ മനസ്സിനെ പലതരത്തിൽ കുത്തിനോവിക്കുന്നുണ്ട്. അതിനുപുറമേ വീഴ്ചയുടെ വേദനയും കൂടിയായപ്പോൾ അവൾക്ക് ദേഷ്യം വന്നു.  അവൾ മഴയ്ക്ക് നേരെ തീക്കനൽ നോട്ടം എറിഞ്ഞ് പല്ല് കടിച്ച് ശാപ വാക്കുകൾ തുപ്പി.


“പണ്ടാരം പിടിച്ച മഴ . മറക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാനായി വരും . ശല്യം. “ 

             

               ഈ സമയം രാമച്ചൻ ബോട്ടിമ്മിലൂടെ കൊച്ചുമക്കളോട് സംസാരിക്കുകയായിരുന്നു.   വലതു കൈയിൽ ഫോൺ പിടിച്ച് ഇടതു കൈകൊണ്ട് മഴവെള്ളം തട്ടിത്തെറിപ്പിച്ച് അയാൾ അവർക്ക് ഒരു പാട്ടുപാടി കൊടുത്തു.


“പെയ്യട്ടെ മഴ പെയ്യട്ടെ 

ചറപറ ചറപറ പെയ്യട്ടെ

നനയട്ടെ മഴ നനയട്ടെ 

കാടും മേടും നനയട്ടെ.

           

      ഒരുപാട് കാതം അകലെയിരുന്ന് മുത്തശ്ശൻ്റെ പാട്ട്  കൊച്ചുമക്കൾ  അതേ ഈണത്തിൽ  ഏറ്റുപാടുന്നതു കേട്ടപ്പോൾ ചായയും കൈയ്യിലേന്തി വന്ന സീതമ്മയുടെ കണ്ണ് നിറഞ്ഞു.  ഒരു നിമിഷം അവർ ഓർത്തു.

മഴ പെയ്തത് എത്ര നന്നായി..!

                                  ഷീബ കാരാട്ട്


       

Thursday, May 11, 2023

ഉയർക്കൊള്ളണം സ്വപ്നങ്ങൾ

       വേനൽ മഴ ഒന്ന് ചാറിയതേ ഉള്ളൂ. ബാത്ത്റൂമിൽ നിന്നും ഒരു ഓക്കാനം കേട്ടു . അവൾ ഓടിപ്പോയി ശ്രദ്ധിച്ചു. ഓക്കാനം ഒന്നുകൂടി ഉച്ചത്തിലായ്.ശരിയാണ് .ഏറ്റു തുടങ്ങി. പരൽമീൻ പിടയ്ക്കുന്നതുപോലെ അവളുടെ കൃഷ്ണമണികൾ ചലിച്ചു.  ശ്വാസോച്ഛ്വാസം ദ്രുതഗതിയിലായി. ഒറ്റ കുതിപ്പിന് അവൾ ബാത്റൂമിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി വീടിൻറെ പിന്നാമ്പുറത്ത് എത്തി .ടാങ്കിൽ നിന്നും കുളിമുറിയിലേക്ക് പോകുന്ന പൈപ്പിന്റെ വാൽവ് പൂട്ടാൻ. അത് പൂട്ടിക്കഴിഞ്ഞ് അവൾ നിന്ന് കിതച്ചു. അപ്പോഴേക്കും കുളിമുറിയിൽ നിന്നുള്ള ഓക്കാനം രോദനമായി രൂപാന്തരപ്പെട്ടിരുന്നു.

അയാൾ കുളിമുറിയുടെ വാതിൽ ശക്തിയായി ഇടിക്കാൻ തുടങ്ങി .ഫൈബർ വാതിലാണ് ,ഒരൊറ്റ ചവിട്ടിന് അയാൾക്കത് തകർക്കാൻ കഴിയും എന്ന ബോധം അവളെക്കൊണ്ട് ബെഡ്റൂമിന്റെ വാതിലും പുറത്തുനിന്ന് പൂട്ടിച്ചു . ഇപ്പോൾ ആശ്വാസമായി.

ഒരു ദീർഘനിശ്വാസത്തോടെ അവൾ സോഫ മേലിരുന്നു.ടീപ്പോയിൽ വച്ചിരുന്ന അയാളുടെ ഫോൺ കയ്യിൽ എടുത്തു. ബഹളങ്ങൾ കേട്ട് മകൾ ഉണരേണ്ട എന്ന് കരുതി അവൾ മൊബൈലിൽ പാട്ട് വെച്ച് അത് സ്പീക്കറുമായി കണക്ട് ചെയ്തു.

"കണ്ണേ  ഉറങ്ങുറങ്ങ്... - എന്ന സിനിമാ ഗാനം. അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.

     പാട്ട് പാടി തുടങ്ങിയതും മുറിയിൽനിന്ന് ഒരലർച്ച "നായിൻറെ മോളെ നീ.... "

 അവൾ വിചാരിച്ച പോലെ തന്നെ അയാൾ കുളിമുറിയുടെ വാതിൽ തകർത്തു പുറത്തുവന്നു. വായിൽ നിന്ന് ചോര ഒലിപ്പിച്ചുകൊണ്ട് ജനൽ കമ്പി പിടിച്ച് അയാൾ ഞെരങ്ങി.

" വെള്ളം താടി ചെറ്റേ...."

മരണവെപ്രാളത്തിനിടയിലും അയാളുടെ വായിൽ നിന്ന് തെറിച്ചുവീണ തെറിവാക്കുകളോട് അവൾ പ്രതികരിച്ചില്ല. അവൾ സ്പീക്കറിന്റെ വോളിയം ഹൈ ആക്കി വെച്മെല്ലെ മുറ്റത്തേക്ക് ഇറങ്ങി. 

       ഒന്ന് കുളിർക്ക പെയ്യാതെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചാറിപ്പോയ മഴയെ പുൽകാൻ ഉണർന്ന മണ്ണിൻ്റെ മണം അവളുടെ നാസ്വാരന്ത്രങ്ങളിലേക്ക് പടർന്നു കയറി. അവൾ കണ്ണുകളടച്ച് ആ മണം നീട്ടി വലിച്ചെടുത്തു. മണ്ണിൻ്റെ മണം...

കോളേജ് സമയം കഴിഞ്ഞ് എല്ലാ വൈകുന്നേരങ്ങളിലും ഒരു മണിക്കൂർ ദിയക്ക് വോളിബോൾ പ്രാക്ടീസ് ഉണ്ടാകും .അത് കഴിയുന്നതുവരെ ഗ്യാലറിയുടെ ഒരു കോണിൽ താൻ അവളെയും കാത്തിരിക്കും. അന്ന് വൈകുന്നേരവും ഇതുപോലെയൊരു ചാറ്റൽ മഴ ഉണ്ടായിരുന്നു .ആരോരും അറിയാതെ കണ്ണടച്ചിരുന്ന് സ്വസ്ഥമായി മണ്ണിൻറെ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റുന്നതിനിടയിലാണ് അടുത്തുനിന്ന് ഒരു ശബ്ദം കേട്ടത്.

"എനിക്ക് നിൻ്റെ മണമാണ് ഇഷ്ടം" - ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആളെ തിരിച്ചറിഞ്ഞതിലും അതിലപ്പുറം,  കള്ളത്തരം പിടിക്കപ്പെട്ടതിൻ്റെ ജാള്യതയിലായിരുന്നു ഞാൻ.

"ഈ മണം എന്റേതു മാത്രമാക്കണമെന്നുണ്ട്. ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി." -

 അതും പറഞ്ഞ് അയാൾ  തൻ്റെ അടുത്തേക്ക് നീങ്ങിയിരുന്ന്. ഒരു കുസൃതി എന്നവണ്ണം എൻ്റെ മണം വലിച്ചെടുക്കുന്നതായ്നടിച്ചു. അപ്പോൾ, അതുവരെ ഇല്ലാതിരുന്ന ഒരു വിറയൽ എന്നിലുളവായ്. എന്തിനെന്നറിയാതെ എന്നിലെ വിയർപ്പുഗന്ധികൾ അമിതമായി ഉത്സർജിച്ചു.

കോളേജിലെ ഒട്ടുമിക്ക ബഹളങ്ങളിലും മുൻപന്തിയിൽ ഉണ്ടാവുന്ന നാലഞ്ച് സീനിയേഴ്സിൽ ഒരാളായിരുന്നു അയാൾ. മനസ്സിൽ ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു, അയാളുടെ നടത്തത്തോട് . നെററിയിലേക്ക് ഊർന്നു വീഴുന്ന കോലൻമുടികളെ ഇടയ്ക്കിടെ ഇടതു കൈവിരൽ കൊണ്ട്   കോതി മാറ്റി നെഞ്ചു വിരിച്ചുള്ള അയാളുടെ നടത്തം കാണാൻ  നല്ല ചന്തമായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ..... 

ഈ പ്രണയം  തലയ്ക്കു പിടിക്കുമ്പോഴാണോ കാഴചയുണ്ടായിട്ടും നമ്മൾ അന്ധരാകുന്നത്? അതു കൊണ്ടാണോ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ സ്വഭാവദൂഷ്യങ്ങൾ മറ്റുള്ളവർ കാണിച്ചു തന്നാലും നമുക്ക് കാണാൻ കഴിയാതെ പോകുന്നത് ?

ധീരോദാത്തൻ അതി പ്രതാപ ഗുണവാൻ..... എന്നിങ്ങനെ കാവ്യത്തിലെ നായക ലക്ഷണങ്ങളെ കുറിച്ച്  മലയാളം ക്ലാസ്സിൽ ടീച്ചർ വർണ്ണിക്കുമ്പോൾ , മനസ്സിൽ മുഴുവനും സൽഗുണ സമ്പന്ന നായകന്റെ സ്ഥാനത്ത്  അയാൾ മാത്രമായിരുന്നു.  അത്രമേൽ ഞാൻ അന്ധയായ് കഴിഞ്ഞിരുന്നു, കലാലയ ജീവിതം കഴിയാറാകുമ്പോഴേക്കും.

നോവ് കിനിയുന്ന കുറ്റബോധത്തോടു കൂടി അവൾ ആകാശത്തേക്ക് നോക്കി.നിലാവെളിച്ചമില്ല .രാത്രി മുഖം കറുപ്പിച്ചതു പോലെയുണ്ട് ആകാശം.

  വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു വർഷം വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല മദ്യപാനത്തെ ചൊല്ലിയുള്ള തർക്കങ്ങളൊഴിച്ചാൽ . എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയുമായി തെറ്റിപ്പിരിഞ്ഞ് കേസും കാര്യങ്ങളും വന്ന് അഞ്ചാറു മാസം ഒളിവിൽ പോയി തിരിച്ചുവന്നതിനു ശേഷമാണ് ജീവിതഗതി തന്നെ മാറി മറഞ്ഞത്.  ഇടയ്ക്കിടെയുള്ള മദ്യപാനം സ്ഥിരമായി .. രണ്ടുദിവസം വീട്ടിലുണ്ടെങ്കിൽ പിന്നെ രണ്ടാഴ്ചത്തേക്ക് വീട്ടിൽ കാണില്ല.  ചിലപ്പോൾ അത് രണ്ടുമാസത്തേക്കും ആകാം . പോകുന്നതിനെ പറ്റി ചോദിച്ചാൽ  പിന്നെ വഴക്ക് മർദ്ദനം .

കരഞ്ഞു കണ്ണീർ വറ്റിയ നാളുകൾ... അഞ്ചുവയസ്സുകാരിയെയും ചേർത്ത് പിടിച്ച് സഹായത്തിനായി ആശ്രയത്തിനായി എവിടെയെല്ലാം ഞാൻ കയറിയിറങ്ങി.

"നീ തെരഞ്ഞെടുത്തതല്ലേ , നീ തന്നെ അനുഭവിച്ചോ ബന്ധുക്കൾക്ക് പരിഹാസമാ യിരുന്നു "

- നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കിൽ... ഇങ്ങനെ അവഗണനയുടെ അങ്ങേയറ്റം, അപമാനിതയായി ,ഒരു തെറ്റും ചെയ്യാത്ത നല്ലതുമാത്രം ചെയ്യുന്ന ഈ  മനുഷ്യർക്കു മുന്നിൽ വന്നു നിന്ന് തനിക്കിങ്ങനെ യാചിക്കേണ്ടി വരികയില്ലായിരുന്നു എന്നുമാത്രം ആ നിമിഷം ഓർത്തുപോയി.

അവൾ തല കുടഞ്ഞു .മുഖം പൊത്തി. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാൻ വയ്യ...

അവൾ അകത്തേക്ക് ശ്രദ്ധിച്ചു.. ബഹളങ്ങളെല്ലാം നിലച്ചിരിക്കുന്നു. ചോരയിലും ചർദ്ദിയിലും വീണു കുഴഞ്ഞ് അയാൾ ചത്ത് മലർന്ന് കിടക്കുന്നു. അതും ജനിച്ച പടി. നൂൽബന്ധം പോലുമില്ലാതെ. അവൾ അറപ്പോടെ മുഖം തിരിച്ചു .അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകളുടെ അടുത്തേക്ക് പോയി.

അവൾ നല്ല ഉറക്കമാണ്. ഒന്നും അറിഞ്ഞിട്ടില്ല. നാളെ എല്ലാവരും എല്ലാം അറിയും. ഹൊ തൻ്റെ നേരെ സഹതാപത്തിൻ്റെ എത്ര എത്ര പൂച്ചെണ്ടുകൾ വന്നു പതിക്കും?  അവൾക്ക് ചിരി വന്നു.

. സഹായം ചോദിച്ചു ചെന്നപ്പോൾ ആട്ടിപ്പായിച്ചവർ.ഗതികെട്ടു ചെയ്തപ്പോൾ പിന്നിൽ നിന്ന് കുത്തുന്നവർ. വിചിത്ര ജീവികൾ !!!

ഒരു നിമിഷം, ഒരു മിന്നായം പോലെ അച്ഛനമ്മമാരുടെ ഓർമ്മകൾ അവളിൽ മിന്നി മറഞ്ഞു. കണ്ണുകളിൽ നനവ് പടർന്നു. അവരിപ്പോൾ എവിടെയായിരിക്കും? കാലചക്രം പിന്നോട്ട് കറക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. ഒരിക്കൽ കൂടി നിങ്ങളുടെ കൈയിലെ കൈക്കുഞ്ഞായിത്തീരാൻ. നിങ്ങളെ വേദനിപ്പിക്കാത്ത മകളായി നിങ്ങളുടെ കൂടെ തന്നെ ജീവിക്കാൻ..... എനിക്കുറപ്പുണ്ട്. ഇത് നിങ്ങൾ അറിയുന്ന നിമിഷം എവിടെയുണ്ടെങ്കിലും നിങ്ങൾ എന്റെ അടുത്തേക്ക് ഓടി വരും എന്ന്.അവൾ വിതുമ്പി പോയി. മകൾ ഉണരേണ്ട എന്ന് കരുതി അവൾ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് താഴെ നിലത്ത് കിടന്നു. 

കരയണം എല്ലാ സങ്കടങ്ങളും കരഞ്ഞു തീർക്കണം എനിക്ക് .ഇന്നു തന്നെ. നാളത്തെ എൻ്റെ പുലരിക്ക് മങ്ങലേൽപ്പിക്കാൻ ഇരുട്ടിൻറെ ഒരു ചെറിയ കണിക പോലും ബാക്കിയുണ്ടാകരുത്. അവൾ കാൽമുട്ടുകൾ മടക്കി നെഞ്ചോട് ചേർത്ത് കൈ ചുരുട്ടി തലകുനിച്ച് ഒരട്ടയെപ്പോലെ  ചുരുണ്ടു കിടന്നു.ദുരിതക്കയത്തിൽ നിന്നും  അതിജീവിച്ചുയർന്നവളെങ്കിലും നഷ്ടസ്വപ്നങ്ങളുടെ വിങ്ങൽ.. അത് കരഞ്ഞുതന്നെ തീർക്കണം. , അവൾ മനസ്സുകൊണ്ട് കരഞ്ഞു .തിരയോളം ഉച്ചത്തിൽ ......തിര പോലെ തലതല്ലി ....... ആർത്തലച്ച് ......

 അങ്ങനെ , രാത്രി നീങ്ങിക്കൊണ്ടിരിക്കെ നേരത്തെ ചാറിപ്പോയ ചാറ്റൽ മഴ തിരിച്ചു വന്നു.പതിയെ അല്ല. നല്ല കനത്തിൽ കുളിർക്കെ പെയ്യാൻ. എല്ലാം ഒന്ന് തണുക്കട്ടെ ...

Monday, April 3, 2023

അക്ഷരങ്ങൾ

നിന്നോടു പറയാനായ്

ഒരു വാക്കു

തിരഞ്ഞു ചെന്നപ്പോഴാണ്

അക്ഷരങ്ങൾ മരിച്ചു കിടക്കുന്നതായ് കണ്ടത്.

ഗർഭമായ് കൊണ്ട കാലം മുതൽക്കേയറിഞ്ഞവർ

പിറവി തൊട്ടൊപ്പം

ചേർന്നവർ

അമ്മയെ  കേട്ടതും നിന്നെ അറിഞ്ഞതും

അമ്പത്തൊന്നിൻ നൽത്തുടിപ്പിലൂടായിരുന്നല്ലോ


Thursday, September 22, 2022

കവിത

 കഥനങ്ങൾ




നീ അകന്നു

പോയപ്പോഴാണ് 

നിശബ്ദതയ്ക്ക് കടലോളം ആഴമുണ്ടെന്ന് ഞാൻ അറിഞ്ഞത്.


മറുവാക്കു ചൊല്ലുവാൻ ആളില്ലാതായപ്പോഴാണ് 

ഏകാന്തതയ്ക്ക് വാൾത്തലപ്പോളം മൂർച്ചയുണ്ടെന്നതും ഞാനറിഞ്ഞത്.


ഓർമ്മകൾക്ക് എന്നും കുളിരായിരുന്നല്ലോ എന്നാൽ അതും രൂപാന്തരപ്പെട്ടു .

ഇരവിന്റെ മറവിൽ 

ഓർമ്മകളുടെ ദംഷ്ട്രകളേറ്റ്

ഞാനെത്ര അലറി വിളിച്ചെന്നോ?


മദപ്പാടു വന്ന ആനയോട് ഉപമിച്ചു പലരും എത്രയെത്ര പാപ്പാന്മാർ ...!

എന്തു വലിയ ചങ്ങലകൾ...

തോട്ടിമുനകൾ പച്ചമാംസം കുത്തിവലിച്ചപ്പോൾ,

നീ എവിടെയായിരുന്നു? 

അറിഞ്ഞിരുന്നോ എന്തെങ്കിലും?


ആയുസ്സിന്റെ പകുതിയും 

ദുർഗന്ധം വമിച്ച് കടന്നുപോയി .

മജ്ജയും മാംസവും ശോഷിച്ചു 

പക്ഷേ മനസ്സു മാത്രം ഉണങ്ങിയില്ല. നിനക്കായി എരിയുന്ന ചിരാതിൽ 

നിറയെ എണ്ണയുണ്ടായിരുന്നു.


ചുടലത്തീനാളങ്ങൾ 

എൻ്റെ മൺചിരാതിനെ എരിച്ചുകളയുമോ എന്ന 

ഭയം എന്നെ ശ്വാസം മുട്ടിക്കുന്നു.


അതിനിടയിൽ നീ വന്നാൽ 

പറയാനുണ്ടെത്രയെത്ര കഥകൾ ......

ചങ്ങല വ്രണങ്ങൾ തീർത്ത വടുക്കൾക്കും , കണ്ണീർ വറ്റിയ മിഴികൾക്കും ,

വേഴാമ്പലായ് കേണ സ്വപ്നങ്ങൾക്കും.

അതു കേൾക്കുവാൻ എന്നെങ്കിലും 

നീ കാത് കൊടുക്കുമോ...?



           ഷീബ.പി.പി

           

Friday, December 10, 2021

കട്ടൻ കാപ്പി

 

ഒന്നു തിരിഞ്ഞു നോക്കുമ്പോൾ,
ചിലപ്പോൾ തോന്നും
ജീവിതം ഒരു കട്ടൻ കാപ്പി പോലാണെന്ന്;

ചറപറ പെയ്യുന്ന മഴയിൽ
നനുത്ത് വിറച്ചിരിക്കുമ്പോൾ
ഊതിയൂതിക്കുടിക്കുവാനാഗ്രഹിച്ചു കിട്ടിയ
ഒരു കട്ടൻ കാപ്പി;

വെല്ലത്തിൻ്റെ മധുരം
രസമുകുളങ്ങളെ തഴുകി താഴോട്ടിറങ്ങുമ്പോൾ
ചെറു ലഹരി സിരകളെ ഉണർത്തും
മനസ്സിലൊരുൻമേഷം 
തളിർക്കൊള്ളും.







എന്നാൽ ചിലപ്പോൾ ,
നാവിൽ കൊതിയൂറി,
മുത്തിക്കുടിക്കുവാൻ ചുണ്ടോടു ചേർത്തിട്ടും
കഴിയാതെ
മഴയുടെ കലക്കൻ വെള്ളത്തിലേക്ക്
നിർദ്ദയം മറിച്ചു കളയേണ്ടി വരാം;

മറിച്ചു കളഞ്ഞ മധുരം
നനഞ്ഞും ഉണങ്ങിയും
പൂത്തും തണുത്തും
രൂപാന്തരപ്പെടവേ
എത്ര നന്നായെന്ന് ചിലപ്പോൾ തോന്നാം.

എന്നാൽ ചില നേരങ്ങളിൽ
മധുരത്തിനു മേൽ ഒരായിരംഎറുമ്പുപല്ലുകൾ
ആഴ്ന്നിറങ്ങുന്ന വേദന അനുഭവപ്പെടാം.
അപ്പോൾ ,ആവി പറക്കുന്ന
ഒരു കട്ടൻ കാപ്പിക്കായ്
മനസ്സ് വെറുതേ കൊതിച്ചു കൊണ്ടിരിക്കും.

അതുമല്ലെങ്കിൽ,
കട്ടൻ കാപ്പിക്കുമേൽ
നിസ്സഹായമായ, പക്വമായ
ഒരു പുഞ്ചിരി സമ്മാനിച്ചിട്ട്
നമ്മൾ യാത്ര തുടരും ...

Thursday, May 20, 2021

ഗാനം-2

 അമ്പാടി മുകിലിനോടമ്പരം ചൊല്ലിയോ

പെയ്തൊഴിയൂ നീ ദൂരെ...

കാർവർണ്ണനില്ലാത്ത കളിന്ദി തീരെ

മൂകമായ് കേഴുന്നു രാധ

ഇന്നു മൂകമായ് കേഴുന്നു രാധ...


സ്വപനം വരണ്ടൊരാ കണ്ണുകളിന്നും

കണ്ണനെ തേടുന്നൂ

നിൻമുടിച്ചുരുളിൽ പീലികൾ ചാർത്തുവാൻ

ആ വിരിമാറിലെ മാലേയമാകുവാൻ

ഇന്നിനി ആകുമോ കണ്ണാ

ഈ രാധയ്ക്കിനി ആകുമോ കണ്ണാ...


നിൻ ചുണ്ടു ചേരുന്ന നേര മീക്കുഴലുകൾ

ആയിരം സ്വരം പൊഴിക്കും

ആ സ്വരജതിയിൽ നൂപുരം ധ്വനിക്കുമ്പോൾ

കേകികളാടുമ്പോൾ

വൃന്ദാവനം ധന്യം

അന്നു വൃന്ദാവനം ധന്യം.

മഴഭേദങ്ങൾ

         ഇങ്ങനെ കനത്തു പെയ്യുന്ന മഴയുടെ നനവിൽ കുതിർന്നും അരിച്ചു കയറുന്ന സൂചിത്തണുപ്പിനാല്‍ വിറച്ചും ഉഷ്ണം പൊട്ടുന്ന വെയിലിൽ പൊള്ളിയടർന്നും ...